മദ്ധ്യപ്രദേശില്‍ 4 ക്രൈസ്തവ ആരാധനാലയങ്ങളുടെ മുകളില്‍ കാവിക്കൊടി കെട്ടി
ജാബുവ: അയോദ്ധ്യയില്‍ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ശ്രദ്ധയില്‍ രാജ്യം നില്‍ക്കുമ്പോള്‍ ഹിന്ദുത്വ മതമൌലിക വാദികള്‍ മദ്ധ്യപ്രദേശില്‍ നാല് ക്രൈസ്തവ ആരാധനാലയങ്ങളില്‍ ദാബ്തലായി, മടാസുലി, ഉബറാവു, ധമനിനാതു എന്നീ ഗ്രാമങ്ങളില്‍ അതിക്രമം കാട്ടി.
ജാബുവ ജില്ലയിലെ ഒരു പള്ളിയുടെ മുകളില്‍ കയറി കുരിശിനു മുന്നിലായി ഒരു സംഘം സംഘപരിവാര്‍കാര്‍ കാവിക്കൊടി ഉയര്‍ത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മദ്ധ്യപ്രദേശില്‍ പ്രൊട്ടസ്റ്റന്റ് ശാലേം ചര്‍ച്ചിന്റെ മൂന്നു പള്ളികളിലും ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഇന്ത്യയുടെ ഒരു ആരാധനാലയത്തിലും കഴിഞ്ഞ ഞായറാഴ്ചയാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം കാവിക്കൊടി കെട്ടിയത്.
അത് മാത്രമല്ല ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് ആണ്‍മക്കളെയും ഹിന്ദുത്വ തീവ്രവാദികള്‍ കാറിനുള്ളില്‍ ചുട്ടുകൊന്നതിന്റെ 25-ാം വാര്‍ഷികത്തലേന്നാണ് ഈ അതിക്രമ സംഭവും അരങ്ങേറിയത്.
പള്ളികള്‍ക്കു മുകളിലെ കുരിശിനും മുകളിലായി കാവി പതാക സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വിശ്വാസികളെ യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയെന്നു ശാലേം ചര്‍ച്ചിലെ സഹ ബിഷപ് പോള്‍ മുനിയ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസില്‍ വിവരം അറിയിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ വിസമ്മതിച്ചുവെന്ന് പാസ്റ്റര്‍ നര്‍ബു അമലിയാര്‍ വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി. അതൊരു പള്ളിയായിരുന്നില്ലെന്നും ഒരു വ്യക്തിയുടെ വീടായിരുന്നതിനാലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്യാത്തതെന്നും ജാബുവ പോലീസ് സൂപ്രണ്ട് പറഞ്ഞതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ചകളിലും ആരാധന നടത്തുന്ന ചര്‍ച്ചിലാണ് കാവിക്കൊടി കെട്ടിയതെന്ന് പാസ്റ്റര്‍ പറഞ്ഞു. 2016-ല്‍ താന്‍ ആരംഭിച്ച സഭാ കൂട്ടമാണ് എല്ലാ ഞായറാഴ്ചകളിലും 30 മുതല്‍ 40 വരെ ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നുണ്ടെന്നും ഞായറാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നോടെയാണ് 25 ഓളം പേര്‍ ജയ് ശ്രീറാം വിളികളുമായി എത്തിയതെന്നും കൊടി സ്ഥാപിച്ചതെന്നും പാസ്റ്റര്‍ പറഞ്ഞു.