നേതാജിയുടെ അന്ത്യം വിമാനാപകടത്തില്‍തന്നെയെന്ന് സഹോദര പുത്രന്‍
കൊല്‍ക്കൊത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം വിമാനാപകരടത്തിലാണെന്നതില്‍ സംശയമില്ലെന്നും മറിച്ചുള്ള കഥകളെല്ലാം അദ്ദേഹത്തിന്റെ പ്രശസ്തി ഉപയോഗപ്പെടുത്തി പേരെടുക്കാന്‍ ശ്രമിച്ചവരുടെ കഥകളാണെന്നും ബോസിന്റെ സഹോദര പുത്രന്‍ സുഗത ബോസ്.
ഇത്തരം ഇല്ലാക്കഥകള്‍ നേതാജിയുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചെന്നു അറിയപ്പെടുന്ന ചരിത്രകാരനും ഹാവേഡ് സര്‍വ്വകലാശാല പ്രൊഫസുമായ സുഗത ബോസ് കൊല്‍ക്കത്തിയില്‍ പറഞ്ഞു.
1945 ആഗസ്റ്റ് 16-ന് വിയറ്റ്നാമിലെ സായ്ഗോണില്‍നിന്ന് (ഇപ്പോഴത്തെ ഹോച്മിന്‍ സിറ്റി) തായ്വാനിലെ തായ്പേയിലെത്തി ടോക്കിയോയിലേക്ക് പോകാനായി അവിടെനിന്ന് ഡൈഗനിലേക്ക് (ഇപ്പോള്‍ ചൈനയില്‍ ) പറക്കവേ വിമാനം തകര്‍ന്നാണ് നേതാജി ജീവന്‍ വെടിഞ്ഞതെന്ന് സുഗത ബോസ് പറഞ്ഞു.
എന്നാല്‍ 1945-നു ശേഷം അദ്ദേഹം അപ്രത്യക്ഷനായെന്നും പിന്നീട് പല പേരുകളിലും പ്രത്യക്ഷപ്പെട്ടിരുന്നെന്നും പറഞ്ഞ് പല കഥകളും ഇറക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സുഗത ബോസിന്റെ മാതാവ് പരേതയായ കൃഷ്ണബോസ് രചിച്ച് ഈയിടെ പുറത്തിറക്കിയ ദ ലൈഫ് ആന്‍ഡ് സ്ട്രഗിള്‍ ഓഫ് നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജിയുടെ ജീവിതം പറയുന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ അന്ത്യം സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വിമാനാപകടം സംബന്ധിച്ച് പുസ്തകത്തില്‍ പ്രത്യേക അദ്ധ്യായം തന്നെയുണ്ട്.
നേതാജിയുടെ അവസാന യാത്രയില്‍ പാതിവഴി കൂടെയുണ്ടായിരുന്ന ഐഎന്‍എ യില്‍ നേതാജിയുടെ വിശ്വസ്ത അനുയായിയുമായ ആബിദ് ഹസന്റെ ദൃക്സാക്ഷി വിവരണത്തില്‍ എല്ലാം വ്യക്തമാണ്. 1976-ല്‍ അമ്മയും ആബിദ് ഹസനും തങ്ങളുടെ കല്‍ക്കട്ട വസതിയില്‍വച്ച് നടത്തിയ ദിവസങ്ങള്‍ നീണ്ട സംഭാഷണത്തില്‍നിന്നുള്ള ഈ വിവരങ്ങളെല്ലാം പുസ്തകത്തില്‍ വിവിരിക്കുന്നുണ്ട്. സുഗത ബോസ് പറഞ്ഞു.
1945 ആഗസ്റ്റ് 17-ന് ബാങ്കോക്കില്‍നിന്ന് സായ്ഗോണിലേക്കുള്ള യാത്രയിലാണ് ആബിദ് ഹസന്‍ നേതാജിയെ അനുഗമിച്ചിരുന്നത്. അവിടെനിന്ന് തായ്പേയിലേക്ക് അനുഗമിച്ചത് നേതാജിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹബീബി റഹ്മാനായിരുന്നു. തായ്പേയില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നും അബീദ് ഹസന്‍ പുസ്തകത്തില്‍ വിവിരിക്കുന്നുണ്ട്.